ക്രൂരമായ ശിശു പീഡനക്കേസിലെ പ്രതിയായ അഷ്കറിന്റെ മകൾ ആമിനയുടെ ചികിത്സാ സഹായങ്ങൾ സാമ്പത്തിക പ്രതിസന്ധിയും തെറ്റിദ്ധാരണകളും കാരണം പൂർണ്ണമായി മുടങ്ങി. കുട്ടിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ, കുടുംബത്തിന് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ നാട്ടുകാരിലും ചാരിറ്റി സംഘടനകളിലും പരന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ മുൻപ് ലഭിച്ചിരുന്ന പ്രാദേശിക സഹായങ്ങൾ പോലും ഇപ്പോൾ നിലച്ച അവസ്ഥയിലാണ്.
സർക്കാരിന്റെ ഭാഗത്തുനിന്നും ചികിത്സ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതുവരെ ഔദ്യോഗികമായി യാതൊരുവിധ സാമ്പത്തിക സഹായവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ആമിനയുടെ അമ്മൂമ്മ വ്യക്തമാക്കുന്നു. മുൻപ് പാപ്പനംകോട് ജമാഅത്തിലെ ‘തണൽ’ എന്ന ചാരിറ്റി സംഘടനയാണ് കഴിഞ്ഞ എട്ട് മാസത്തോളമായി മരുന്നിനും വണ്ടിക്കൂലിക്കുമുള്ള പണം നൽകി ഇവരെ സഹായിച്ചിരുന്നത്. എന്നാൽ സർക്കാർ സഹായം ലഭിക്കുന്നുണ്ടെന്ന തെറ്റായ വാർത്തകൾ പരന്നതോടെ ഈ സംഘടനയിൽ ഉള്ളവർ പോലും സഹായം നൽകുന്നതിൽ സംശയം പ്രകടിപ്പിച്ചു തുടങ്ങിയതായി കുടുംബം സങ്കടത്തോടെ പറയുന്നു.
നിലവിൽ കുട്ടിയെ പരിചരിക്കാനായി രണ്ടുപേർ എപ്പോഴും കൂടെ നിൽക്കേണ്ടതിനാൽ കുടുംബത്തിലുള്ളവർക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ആമിനയുടെ വല്യപ്പൻ വൃക്കരോഗവും കാലിലെ നീരും കാരണം അവശതയിലാണ്. ചികിത്സയ്ക്കായി കയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ വിറ്റും ബാങ്ക് ലോണുകൾ എടുത്തുമാണ് ഇതുവരെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം അടിയന്തിരമായി ലഭ്യമാക്കണമെന്നും, കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അഷ്കറിന്റെ ഉമ്മ, സഹോദരി, ഡാൻസുകാരിയായ അനു എന്നിവരെ കൃത്യമായി ചോദ്യം ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു.