പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുന്നതിനായി ഇറാഖ് പുതിയ ബദൽ പാതയൊരുക്കുന്നു. കുർദിസ്ഥാൻ പ്രവിശ്യയുമായുള്ള ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച്, തുർക്കിയിലെ ജൈഹാൻ തുറമുഖത്തേക്കുള്ള ഭൂഗർഭ പൈപ്പ്‌ലൈൻ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിച്ചാണ് ഇറാഖ് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പുതിയ വഴിതുറന്നിരിക്കുന്നത്.
നിലവിൽ ഇന്ത്യയിലേക്ക് പശ്ചിമേഷ്യയിൽ നിന്ന് എണ്ണയെത്തിക്കാൻ ആശ്രയിക്കുന്ന ഹോർമുസ് കടലിടുക്ക് സമീപകാലത്തെ യുദ്ധസാഹചര്യങ്ങളും ഡ്രോൺ ആക്രമണങ്ങളും കാരണം അതീവ അപകടകരമായി മാറിയിരുന്നു. ഇൻഷുറൻസ് നിരക്കുകൾ നാലിരട്ടിയായതോടെ എണ്ണ ഇറക്കുമതി തടസ്സപ്പെടുകയും ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്തു. ഈ പ്രതിസന്ധി മറികടക്കാൻ, തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായ ഇന്ത്യയെ നിലനിർത്താനായി ഇറാഖ് സർക്കാർ കുർദിസ്ഥാൻ മേഖലയുമായുള്ള തർക്കങ്ങൾ അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.
പുതിയ പദ്ധതി പ്രകാരം കുർദിസ്ഥാൻ വഴി തുർക്കിയിലെ ജൈഹാൻ തുറമുഖത്തേക്കുള്ള പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം 2.25 ലക്ഷം ബാരലിൽ നിന്ന് 7.80 ലക്ഷം ബാരലായി വർദ്ധിപ്പിച്ചു. മെഡിറ്ററേനിയൻ തീരത്തുള്ള ജൈഹാൻ തുറമുഖത്ത് എത്തുന്ന എണ്ണ അവിടെനിന്ന് കൂറ്റൻ കപ്പലുകൾ വഴി സുരക്ഷിതമായി ഇന്ത്യൻ തീരങ്ങളിലേക്ക് എത്തിക്കും. ചൈനയുടെയും പാകിസ്ഥാന്റെയും തന്ത്രപരമായ നീക്കങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കുന്ന ഈ പുതിയ പാത വഴി വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിലെ ഇന്ത്യയുടെ തന്ത്രപ്രധാനമായ എണ്ണശേഖരങ്ങൾ എപ്പോഴും സുരക്ഷിതമായി നിലനിർത്താൻ സാധിക്കും.