ഒമാൻ ഉൾക്കടലിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ മറൈൻ എൻജിനീയറായ പത്നാല സുരേഷ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഇറാൻ ബന്ധം ആരോപിച്ച് ‘എംടി സ്റ്റെബല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ഈ ദുരന്തമുണ്ടായത്. എന്നാൽ കപ്പലിന് ഇറാനുമായി യാതൊരു ബന്ധവുമില്ലെന്നും ആക്രമണത്തിന് മുൻപ് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും കപ്പൽ മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
മരണത്തിന് തൊട്ടുമുമ്പ് സുരേഷ് ഭാര്യ ഭാർഗവിയുമായി നടത്തിയ അവസാന ഫോൺ സംഭാഷണമാണ് ഇപ്പോൾ കുടുംബത്തിന് കണ്ണീരോർമ്മയാകുന്നത്. പ്രദേശത്തെ സുരക്ഷാഭീഷണിയെക്കുറിച്ച് ആശങ്ക പങ്കുവെച്ചപ്പോഴും, തന്നെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടെന്നും തങ്ങളുടെ പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ താൻ ഉറപ്പായും വീട്ടിലെത്തുമെന്നും സുരേഷ് ഭാര്യയ്ക്ക് വാക്ക് നൽകിയിരുന്നു. ജൂൺ 9-ഓടെ ഫോൺ കോളുകൾ പൂർണ്ണമായും നിലച്ചതിനെ തുടർന്ന് നെറ്റ്‌വർക്ക് പ്രശ്നമാണെന്ന് കരുതിയിരിക്കവെയാണ് ഭർത്താവിന്റെ മരണവാർത്ത ഭാർഗവിയെ തേടിയെത്തുന്നത്.
ആക്രമണം നടക്കുന്ന സമയത്ത് കപ്പലിലെ ജനറേറ്ററുകളിലൊന്നിന്റെ തകരാർ പരിശോധിക്കുകയായിരുന്നു സുരേഷ് എന്നും രക്ഷപ്പെടാൻ യാതൊരു അവസരവും ഉണ്ടായിരുന്നില്ലെന്നും കപ്പൽ മാനേജ്‌മെന്റ് കുടുംബത്തെ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ ആദിത്യ ശർമ്മ (29), ഉത്തർപ്രദേശ് സ്വദേശിയായ ശിവാനന്ദ് ചൗരസ്യ (35) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഇന്ത്യൻ നാവികർ. സുരേഷിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം വേണമെന്നും കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നു.