സംസ്ഥാനത്ത് കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത ദിവസം തന്നെ തൃശൂരിൽ സ്ത്രീകളിൽ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് യാത്രക്കാർക്ക് സൗജന്യ യാത്ര നിഷേധിക്കപ്പെട്ടത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം ബസിൽ കയറിയ തങ്ങൾക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നതായി വനിതാ യാത്രക്കാർ വ്യക്തമാക്കി.
ടിക്കറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാത്തതാണ് പണം ഈടാക്കാൻ കാരണമായി കണ്ടക്ടർ നൽകിയ വിശദീകരണം. രാവിലെ 9.34നാണ് തങ്ങൾക്ക് ടിക്കറ്റ് ലഭിച്ചതെന്നും ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് ബസിൽ കയറിയതെന്നും യാത്രക്കാരായ യുവതികൾ പറഞ്ഞു. ഇതേ ബസിന് പുതുക്കാട് വച്ച് വലിയ സ്വീകരണം നൽകിയതിന് ശേഷമാണ് ഈ സംഭവം ഉണ്ടായത്.
തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. എൽഡിഎഫ് ബഹിഷ്കരിച്ച ചടങ്ങിൽ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സ്ത്രീകളോടൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്നു. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 3125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് സീറോ ടിക്കറ്റ് നിർബന്ധമാണ്.