ചടങ്ങിൽ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് ഫാത്തിമ തഹലിയക്കെതിരെ സമസ്ത രംഗത്തുവന്നതിനെതിരെ ശക്തമായ വിമർശനവുമായി നിസ വനിതാ സംഘടനയുടെ പ്രസിഡന്റ് ബി.പി. സുഹ്റ. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാണെന്ന സമസ്തയുടെ പ്രസ്താവന തികച്ചും പിന്തിരിപ്പനാണെന്ന് സുഹ്റ പ്രതികരിച്ചു.
പണ്ടുകാലത്ത് മണ്ണെണ്ണയും കറന്റും ഇല്ലാതിരുന്ന കാലത്ത് നിലവിളക്കിന്റെ വെളിച്ചത്തിലാണ് ആളുകൾ ഖുർആൻ പോലും ഓതിയിരുന്നതെന്ന് സുഹ്റ ഓർമ്മിപ്പിച്ചു. തന്റെ പുസ്തക രചനയുമായി ബന്ധപ്പെട്ട് വിവിധ മഖ്ബറകൾ സന്ദർശിച്ചപ്പോൾ അവിടെയെല്ലാം പഴയകാലത്തെ നിലവിളക്കുകൾ കണ്ടിട്ടുണ്ടെന്നും, വെളിച്ചം നൽകുന്ന ഒന്ന് എങ്ങനെയാണ് അനിസ്ലാമികമാവുകയെന്നും അവർ ചോദിച്ചു. ഇത് ഹിന്ദുക്കൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം അനിസ്ലാമികമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം വിവാദങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ തടയാനും സമൂഹത്തെ ആറാം നൂറ്റാണ്ടിലേക്ക് പിന്തിരിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് സുഹ്റ വ്യക്തമാക്കി. വിദ്യാസമ്പന്നയും ശക്തയുമായ ഒരു പെൺകുട്ടി അധികാരകേന്ദ്രങ്ങളിലേക്ക് വരുമ്പോൾ അതിനെ തളർത്താൻ ശ്രമിക്കുന്നത് കഷ്ടമാണെന്നും, മുസ്ലിം സ്ത്രീകൾ മുന്നോട്ടുവരുന്നത് തടയാനുള്ള അസഹിഷ്ണുതയുടെ ഭാഗമാണ് ഈ വിവാദങ്ങളെന്നും അവർ വിമർശിച്ചു.