നടൻ ജയറാം തന്റെ മകൻ കാളിദാസിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിനിടെയാണ് തന്റെ തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയിൽ മക്കളുടെ കുട്ടിക്കാലത്ത് ഒപ്പം ചെലവഴിക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ചും, ഭാര്യ പാർവതി മക്കളെ വളർത്താൻ എടുത്ത പ്രയത്നങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.
കാളിദാസ് ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തുണ്ടായ ഒരു സംഭവമാണ് ജയറാമിന്റെ കണ്ണ് നനയിച്ചത്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് ജയറാം നേരത്തെ വീട്ടിലെത്തിയപ്പോൾ, കുഞ്ഞു കാളിദാസ് അച്ഛന്റെ കൈപിടിച്ച് കൂട്ടുകാരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് “ഇതാണ് എന്റെ അപ്പ, എനിക്ക് അപ്പയുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ, ഇപ്പോൾ എല്ലാവർക്കും വിശ്വാസമായോ” എന്ന് കൂട്ടുകാരോട് ചോദിക്കുകയായിരുന്നു. ജയറാം കൂടെയില്ലാത്തതിനാൽ അവൻ കള്ളം പറയുകയാണെന്ന് പറഞ്ഞ് കൂട്ടുകാർ മുൻപ് കളിയാക്കിയിരുന്നതായി ജയറാം ഓർത്തെടുത്തു.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അക്കാലത്ത് തനിക്ക് മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചിരുന്നതെന്ന് ജയറാം പറയുന്നു. അച്ഛൻ സ്കൂളിൽ വരാത്തതിനെക്കുറിച്ചോ കൂട്ടുകാരുടെ ഇടയിൽ വരാത്തതിനെക്കുറിച്ചോ കാളിദാസോ മകൾ മാളവികയോ ഒരിക്കൽ പോലും തന്നോട് പരാതി പറഞ്ഞിട്ടില്ല. താൻ നല്ലൊരു അച്ഛനായിരുന്നോ എന്ന് പറയാൻ കഴിയില്ലെന്നും, മക്കളെ ഇത്രയും നന്നായി വളർത്തിയത് പൂർണ്ണമായും പാർവതിയുടെ (അശ്വതി) മിടുക്കാണെന്നും ജയറാം കൂട്ടിച്ചേർത്തു.