കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതിക്ക് തുടക്കമായി. കോൺഗ്രസിന്റെ പ്രധാന പ്രകടനപത്രിക വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി തിങ്കളാഴ്ച രാവിലെ 8:30-ന് തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം തമ്പാനൂരിൽ നിന്ന് ആരംഭിച്ച ആദ്യ സർവീസിൽ വനിതകൾക്കൊപ്പം അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തു.
യാത്രക്കാർക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി പദ്ധതിക്ക് കീഴിലുള്ള ബസുകളിൽ പ്രത്യേക ‘പ്രിയദർശിനി സൗജന്യ യാത്ര’ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. യാത്ര പൂർണ്ണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കണ്ടക്ടറിൽ നിന്നും ‘സീറോ ടിക്കറ്റ്’ കൈപ്പറ്റേണ്ടത് നിർബന്ധമാണ്. സീറോ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലുള്ള ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. കിഴക്കേക്കോട്ട, വികാസ് ഭവൻ, പേരൂർക്കട, പാപ്പനകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കാട്ടാക്കട തുടങ്ങിയ പ്രധാന ഡിപ്പോകളിൽ നിന്നുള്ള ഓർഡിനറി സർവീസുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്.