പ്രശസ്ത മലയാള ചലച്ചിത്ര നടൻ സലിം കുമാർ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാകുന്നു. നിലവിൽ താരത്തിന് ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻപ് ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് സലിം കുമാർ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തന്റെ രോഗാവസ്ഥ മദ്യപാനം മൂലമുണ്ടായതല്ലെന്നും പാരമ്പര്യമായി ലഭിച്ചതാണെന്നും താരം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖം വന്നിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതരീതിയും മാറ്റങ്ങളുമാണ് അദ്ദേഹത്തിന്റെ ശാരീരിക രൂപത്തിൽ കാണുന്നതെന്നും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ സലിം കുമാർ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തിലെ മികച്ച നടനെ അടയാളപ്പെടുത്തി. 2010-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ സിനിമകളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ മകൻ ചന്തുവും ഇപ്പോൾ സിനിമാരംഗത്ത് സജീവമാണ്.