20 വർഷത്തോളം സൗദി ജയിലിൽ കഴിഞ്ഞ് വധശിക്ഷയെ കൺമുന്നിൽ കണ്ട കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുൾ റഹീം മോചിതനായി. ലോകമലയാളികൾ ജാതിയും മതവും മറന്ന് സമാഹരിച്ച 48 കോടിയോളം രൂപ ബ്ലഡ്മണിയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഏറ്റവും സന്തോഷകരമായ പെരുന്നാളാഘോഷിക്കാൻ റഹീം കോടാമ്പുഴയിലെ വീട്ടിലെത്തി.
2006-ൽ 24-ാം വയസ്സിൽ ഹൗസ് ഡ്രൈവർ വിസയിലാണ് റഹീം സൗദിയിലേക്ക് പോയത്. 18 ദിവസത്തിനുള്ളിൽ സ്പോൺസറുടെ മകൻ അനസുമായുണ്ടായ തർക്കത്തിൽ അബദ്ധത്തിൽ കൈ കഴുത്തിൽ കൊള്ളുകയും അനസ് മരിക്കുകയും ചെയ്തു. മുൻപ് വാഹനാപകടത്തിൽ ശരീരം തളർന്ന അനസിന്റെ കഴുത്തിൽ ഓപ്പറേഷൻ ചെയ്തിരുന്നു. റഹീമിന് വധശിക്ഷ വിധിക്കപ്പെട്ടു.
“എല്ലാപ്രതീക്ഷയും നഷ്ടമായിരുന്നു. ഫോട്ടോയും ഫിംഗർ പ്രിന്റും എടുത്തു, അവസാന നിമിഷം ഭാഗ്യം തുണച്ചു,” റഹീം പറഞ്ഞു. ഇന്ത്യൻ എംബസി, ബോബി ചെമ്മണ്ണൂർ, നിയമസഹായ കമ്മിറ്റികൾ, ജനങ്ങൾ എന്നിവരോട് നന്ദി പറഞ്ഞ അദ്ദേഹം, ഇനി പുതിയ സ്വപ്നം കാണാനുള്ള സമയമാണെന്നും കൂട്ടിച്ചേർത്തു.