Thanks for watching! Content unlocked for this session.

ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ ഡൈവറായി അതുല്യ; കടലിന്റെ ആഴങ്ങളിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച ജോലികളിലൊന്നായ കൊമേർഷ്യൽ ഡൈവിംഗ് മേഖലയിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടിയായ അതുല്യ. ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ ഡൈവർ എന്ന നേട്ടമാണ് പാലക്കാട് സ്വദേശിനിയായ അതുല്യ സ്വന്തമാക്കിയത്. വിനോദസഞ്ചാരത്തിനായുള്ള സ്കൂബ ഡൈവിംഗിൽ നിന്ന് വ്യത്യസ്തമായി, കടലിനടിയിലെ കപ്പൽ അറ്റകുറ്റപ്പണികൾ, വെൽഡിംഗ് തുടങ്ങിയ വ്യാവസായിക ജോലികളാണ് കൊമേർഷ്യൽ ഡൈവിംഗിൽ ഉൾപ്പെടുന്നത്. കോളേജ് പഠനകാലത്ത് ജെൻഡർ സ്റ്റഡീസ് ക്ലാസിൽ അധ്യാപിക പറഞ്ഞ വാക്കുകളിൽ നിന്നാണ് അതുല്യ ഈ കരിയർ തിരഞ്ഞെടുത്തത്.

തിരുവനന്തപുരത്തെ കോവളത്തുനിന്നാണ് അതുല്യ സ്കൂബ ഡൈവിംഗിൽ ആദ്യമായി പരിശീലനം നേടിയത്. പിന്നീട് കൊമേർഷ്യൽ ഡൈവിംഗിലേക്ക് തിരിഞ്ഞപ്പോൾ ആവശ്യമായി വന്ന വലിയ തുക (ഏകദേശം 12 ലക്ഷം രൂപ) വീട്ടുകാരുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. തുടർന്ന് സൗത്ത് ആഫ്രിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പോൺസർഷിപ്പോടെ അവിടെ ഉപരിപഠനം നടത്തുകയും ഒരു വർഷത്തോളം ജോലി ചെയ്യുകയും ചെയ്തു. നിലവിൽ നാട്ടിൽ തിരിച്ചെത്തിയ അതുല്യ അടുത്തതായി ദുബായിലേക്ക് കരിയർ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കടുത്ത ശാരീരികക്ഷമതയും മാനസികധൈര്യവും ആവശ്യപ്പെടുന്ന ഒന്നാണ് ഈ ജോലി. 14 കിലോ ഭാരമുള്ള ഹെൽമെറ്റും 17 കിലോയോളം വരുന്ന സിലിണ്ടറും ഉൾപ്പെടെ 40 കിലോയോളം ഭാരമുള്ള ഉപകരണങ്ങൾ ധരിച്ചാണ് ഡൈവർമാർ കടലിലേക്ക് ഇറങ്ങുന്നത്. വെള്ളത്തിനടിയിൽ മർദ്ദം കൂടുന്നതിനാൽ കൃത്യമായ സുരക്ഷാ നിയമങ്ങളും സമയപരിധിയും പാലിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാകുമെന്ന് അതുല്യ വ്യക്തമാക്കുന്നു.