ഒടുവിൽ ഭയന്നത് തന്നെ സംഭവിച്ചു. വോട്ട് ചെയ്യാനായി പോയ ബംഗാളികൾ ആരും തന്നെ തിരികെ വന്നില്ല. വന്നതാകട്ടെ വളരെ കുറച്ചുപേരും. സംസ്ഥാനത്തെ തൊഴിൽ മേഖല ആകെ പ്രതിസന്ധിയിലാണ്, പ്രത്യേകിച്ചും നിർമ്മാണ മേഖല.
കെട്ടിട നിർമ്മാണ കരാറുകാരും കൺസ്ട്രക്ഷൻ കമ്പനികളും എല്ലാം ബംഗാളികളെ തേടി വേഴാമ്പലിനെ പോലെ കേരളത്തിൽ ഇരിക്കുകയാണ്. നിരവധി പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ നിർത്തിവെച്ചിരിക്കുന്നത്. തൊഴിലാളി ക്ഷാമം സംസ്ഥാനത്ത് അതിരൂക്ഷമായികൊണ്ടിരിക്കുന്നു.
ബംഗാളികളെ എങ്ങനെയും തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൺസ്ട്രക്ഷൻ കമ്പനികൾ തുടങ്ങി കഴിഞ്ഞു. ഇന്ത്യൻ റെയിൽവേക്ക് കേരളത്തിലെ കൺസ്ട്രക്ഷൻ കമ്പനികൾ ഒരു കത്ത് നൽകി — ഹൗറയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഏപ്രിലിൽ 23, 29 തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. ലക്ഷക്കണക്കിന് ബംഗാളികളാണ് കേരളം വിട്ട് വോട്ട് ചെയ്യാൻ പോയത്. ഉയർന്ന പോളിംഗ് ശതമാനവും ശക്തമായ ഭരണവിരുദ്ധ വികാരവും മമതാ ബാനർജി സർക്കാരിനെ താഴെയിട്ടു. ഇപ്പോൾ ബിജെപി സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും സമയം കഴിഞ്ഞിട്ടും ബംഗാളികൾ മടങ്ങി വരാത്തതിന് കാരണം അവർക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാമെന്ന പ്രതീക്ഷയാണ്. പുതിയ സർക്കാർ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇത് ബംഗാളിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും എന്നാണ് കണക്കുകൂട്ടൽ.
കേരളത്തിലെ കൺസ്ട്രക്ഷൻ കമ്പനികൾ ഇപ്പോൾ ചെന്നൈ, ബംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 200 ബംഗാളികൾ പോയിട്ടുണ്ടെങ്കിൽ തിരികെ വരുന്നത് 20 പേർ മാത്രം. അവരെ റാഞ്ചിയെടുത്ത് നേരെ കേരളത്തിലെ പണിസൈറ്റുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ശമ്പളം കൂട്ടികൊടുക്കാമെന്ന വാഗ്ദാനങ്ങളും നൽകുന്നുണ്ട്.
ബംഗാളികൾ വന്നില്ലെങ്കിൽ കേരളത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. നിർമ്മാണം നടന്നില്ലെങ്കിൽ വലിയ നഷ്ടവും കമ്പനികൾ പൂട്ടലും സാമ്പത്തിക മാന്ദ്യവും ഉണ്ടാകും. ബക്രീദിനു ശേഷം എല്ലാവരും തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നിർമ്മാണ കമ്പനികൾ ഇപ്പോൾ കാത്തിരിക്കുന്നത്.