ചാണ്ടി ഉമ്മൻ ഔട്ട്, ചാണ്ടി ഉമ്മൻ ഇൻ ആവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ മകൻ എന്നതിലുപരി, ചാണ്ടി ഉമ്മന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു എന്നത് തന്നെയായിരുന്നു കാരണം. നിയോജകമണ്ഡലത്തിൽ അദ്ദേഹം കാഴ്ചവെച്ച പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ തന്നെ ഒരു മാതൃകയാക്കിയ എംഎൽഎ ആയിരുന്നു ചാണ്ടി ഉമ്മൻ.
വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മനെ തീർത്തും അവഗണിച്ചും വലിച്ചെറിഞ്ഞുമാണ് മന്ത്രിസഭ രൂപീകരിച്ചത്. ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞു തനിക്ക് മന്ത്രിപദം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന്. എന്നാൽ ഇത്രയും ജനകീയനായ ഒരു എംഎൽഎയെ മന്ത്രിസഭയിൽ വേണ്ടതായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
പുതിയ മന്ത്രിമാരിൽ ശ്രീകണ്ഠന്റെ ഭാര്യ തുളസിക്ക് എന്താണ് ചാണ്ടി ഉമ്മന് ഇല്ലാത്തത് എന്ന ചോദ്യമാണ് ഏറ്റവും പ്രധാനം. ചാണ്ടി ഉമ്മനെ പോലുള്ളവർ കോൺഗ്രസിനകത്ത് വേണ്ട എന്നാണ് സംഘത്തിന്റെ നിലപാട്. സാധാരണക്കാരുടെ ഇടയിൽ ഇറങ്ങിനടക്കുകയും, അവരുടെ കാര്യങ്ങൾ അന്വേഷിച്ച് തീർപ്പുണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന ഒരു രീതി ഇപ്പോഴത്തെ സംവിധാനത്തിന് അനുവദിക്കാനാവില്ല.
തിരഞ്ഞെടുപ്പിൽ ഫ്ളക്സും ബാനറും കലാശക്കൊട്ടും ഇല്ലാതെ ലക്ഷക്കണക്കിന് രൂപ ലാഭിച്ച്, അത്രയും വലിയ ജനപിന്തുണയോടെ വിജയിക്കുന്ന ഒരു ജനപ്രതിനിധിയെ ഇവിടെ വേണ്ട എന്ന നിലപാടാണ് പാർട്ടിക്ക്. ഇത് ശരിയായ രീതിയല്ല. കോൺഗ്രസിനകത്ത് അഴിമതിയും സ്വജനപക്ഷവാദവും കേടുകാര്യസ്ഥതയും വേണമെന്നും ജനങ്ങളെ പറ്റിക്കുന്ന രീതിയിലുള്ളവരെ വേണമെന്നുമാണ് സമീപനമെങ്കിൽ അത് മാറ്റേണ്ടതുണ്ട്.
ഉമ്മൻ ചാണ്ടിയുടെ മകനായിട്ടും ചാണ്ടി ഉമ്മനെ ഒരിക്കലും പ്രൊമോട്ട് ചെയ്തില്ല. സുപ്രീം കോടതി പ്രാക്ടീസും മറ്റും മുന്നോട്ട് കൊണ്ടുപോയ അയാൾ, അയാളുടെ മര്യാദയ്ക്ക് യാതൊരു വിധത്തിലുള്ള വാദപ്രതിവാദവും കേൾപ്പിക്കാതെ മുന്നോട്ടു പോകുന്നതിനിടെയാണ് അച്ഛന്റെ വിയോഗം. പിതാവിന്റെ മൃതദേഹത്തിന് തലക്ക് കയറി നിന്ന ചാണ്ടി ഉമ്മന് അന്ന് മനസ്സിലായി എന്റെ അച്ഛൻ ചെയ്തത് ഇവിടുത്തെ ആരും അറിയാതെ, എനിക്ക് പോലും അറിയാതെ, ജനത്തിന് പോലും അറിയാതെ അദ്ദേഹം അധികാരത്തിൽ ഇത്രയും കാലം ചെയ്തത് സാധാരണക്കാരന് വേണ്ടിയാണ് എന്ന്.
ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം കൊടുക്കാത്തതിന്റെ കാരണം ലളിതമാണ്. അദ്ദേഹത്തിന് ഒരു ഗ്രൂപ്പും ഇല്ല, തന്തയും ഇല്ല. പറയാൻ ഉള്ള ഉമ്മൻ ചാണ്ടി ഈ ലോകത്തില്ല. എന്നാൽ ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം കിട്ടിയിരുന്നെങ്കിൽ സാധാരണക്കാരന് കയറിച്ചെല്ലാൻ പറ്റുന്ന ഒരു മന്ത്രിയും, ഒരു സാന്ത്വന പരിപാലന കേന്ദ്രവും ഉണ്ടാകുമായിരുന്നു. അതാണ് യഥാർത്ഥത്തിൽ നഷ്ടമായത്.