മുഖ്യമന്ത്രി വിഡി സതീശന്റെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടാത്തതിൽ തനിക്ക് യാതൊരു നിരാശയുമില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. അധികാരത്തേക്കാൾ ജനസ്നേഹമാണ് തനിക്ക് വലുതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ, മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചു. താനും മാതാവും ചേർന്ന് എകെ ആന്റണിയെ കണ്ടത് പ്രതിഷേധ സൂചനയാണെന്ന വ്യാഖ്യാനവും അദ്ദേഹം തള്ളി. ആന്റണി കുടുംബാംഗത്തെപ്പോലെയാണെന്നും അദ്ദേഹം അമ്മയെ കാണാൻ ആഗ്രഹിച്ചതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തന്നെ ‘കേരളത്തിന്റെ മകൻ’ എന്ന് വിശേഷിപ്പിച്ച ചാണ്ടി ഉമ്മൻ, ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്നേഹമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് കുറിച്ചു. മ്യൂസിയത്തിൽ വച്ച് ഒരു അമ്മ തന്നെ കെട്ടിപ്പിടിച്ചതും ഒരു ആർട്ടിസ്റ്റ് വിളിച്ചതുമെല്ലാം ഓർമ്മിച്ച അദ്ദേഹം, മന്ത്രിയായിരുന്നെങ്കിൽ ഈ സ്നേഹം കിട്ടില്ലായിരുന്നുവെന്നും പറഞ്ഞു.
അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ‘പവർ കറപ്സ്’ എന്നത് യാഥാർത്ഥ്യമാണെങ്കിലും കരുണാകരൻ, എകെ ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ അതിനെ അതിജീവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചെലവ് വൻതോതിൽ വർധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, സ്ഥാനാർത്ഥികൾ മൂന്നും നാലും കോടി രൂപ ചെലവഴിക്കുന്ന സാഹചര്യം ഗുരുതരമാണെന്നും അഭിപ്രായപ്പെട്ടു.
അഞ്ചു വർഷത്തിനുള്ളിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കാമെന്നും ചാണ്ടി ഉമ്മൻ സൂചിപ്പിച്ചു. ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അധികാരത്തിനപ്പുറമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.