തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ ചരിഞ്ഞത് പാലക്കാട് നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പൻ എന്ന കാട്ടാനയാണെന്ന് സ്ഥിരീകരിച്ചു. ഡാമിലെ കണ്ടൂർ കനാലിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ ആന ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു.
ഇന്നലെ വൈകിട്ട് ഒഴുകിപ്പോയ ആനയുടെ ജഡം തിരുമൂർത്തി അണക്കെട്ട് ഭാഗത്ത് നിന്നാണ് ഇന്ന് തമിഴ്നാട് വനം വകുപ്പ് പുറത്തെടുത്തത്. ചരിഞ്ഞത് ചില്ലിക്കൊമ്പൻ തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
നെല്ലിയാമ്പതിയുടെ കാവൽക്കാരൻ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കാട്ടാനയാണ് ചില്ലിക്കൊമ്പൻ. കൊമ്പിന്റെ ആകൃതി കൊണ്ടാണ് ആനയ്ക്ക് ഈ പേരുവന്നത്. ജനവാസ മേഖലയിൽ പതിവായി ഇറങ്ങുമെങ്കിലും ചില്ലിക്കൊമ്പൻ ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. സവിശേഷമായ കൊമ്പുകളുടെ പേരിലും സൗമ്യ സ്വഭാവത്താലും പ്രശസ്തനായിരുന്നു ചില്ലിക്കൊമ്പൻ.