ഇന്ത്യയിൽ വിൽക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ കൃത്രിമരുചിയും നിറവും അമിതമായി ചേർക്കുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ന്യൂട്രീഷനിസ്റ്റ് പ്ലാറ്റ്ഫോമായ നാറ്റ്ഫസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ രാജ്യത്തുടനീളമുള്ള 23,000-ലേറെ ഉത്പന്നങ്ങൾ പരിശോധിച്ചതിനൊടുവിലാണ് ഈ കണ്ടെത്തൽ.
എഐയുടെ സഹായത്തോടെ ഇരുപത്തിയഞ്ചിലേറെ വരുന്ന പാക്കറ്റ് ഉത്പന്നങ്ങളുടെ ലേബലുകൾ പരിശോധിച്ചപ്പോൾ 80 ശതമാനത്തിലധികം ബിസ്ക്കറ്റുകളിലും കുക്കികളിലും കൃത്രിമ ചേരുവകൾ അമിതമാണെന്ന് കണ്ടെത്തി. 80% ചോക്ലേറ്റുകളിലും മധുരപലഹാരങ്ങളിലും പഞ്ചസാരയുടെ അളവും സാച്ചുറേറ്റഡ് ഫാറ്റും കൂടുതലാണ്. ഏകദേശം 98% കാർബണേറ്റഡ് പാനീയങ്ങളിലും കൃത്രിമ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ബ്രെയ്ക്ക്ഫാസ്റ്റ് സിരിയലുകൾ, കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ടെട്രാപാക് ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ തുടങ്ങിയ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (അൾട്രാ പ്രോസസ്ഡ് ഫുഡ്സ്) ഹൃദ്രോഗത്തിനും അകാലമരണത്തിനുമുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ കലോറി മാത്രമല്ല, ചേരുവകൾ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.