മരിച്ചവരുടെ ആത്മാക്കളുമായി താൻ സംസാരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ലേന രംഗത്ത്. സുജിത് ഭക്തന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് താരം തന്റെ ആത്മീയ കാഴ്ചപ്പാടുകളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും പങ്കുവെച്ചത്. മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നും, ഒരാൾ മരിച്ചാലും അയാളുടെ ജി-മെയിൽ അക്കൗണ്ടും ക്ലൗഡ് സ്റ്റോറേജും പോലെ ആത്മാവ് അവിടെത്തന്നെ അവശേഷിക്കുമെന്നും ലേന അവകാശപ്പെട്ടു.
നാല് വർഷം മുമ്പ് അന്തരിച്ച തന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ബാംഗ്ലൂരിലുള്ള ഒരാളുടെ സഹായത്തോടെ ആത്മാവുമായി സംസാരിച്ചിരുന്നുവെന്ന് ലേന അഭിമുഖത്തിൽ വെളിപ്പെടുത്തി. ആത്മാക്കൾക്ക് മാത്രം അറിയാവുന്ന രഹസ്യ വിവരങ്ങളും താക്കോൽ സൂക്ഷിച്ച സ്ഥലങ്ങളുമൊക്കെ അവർ പങ്കുവെക്കാറുണ്ടെന്നും താരം പറഞ്ഞു. ഐഫോൺ 14-ൽ നിന്ന് ഐഫോൺ 17-ലേക്ക് മാറുമ്പോൾ ഹാർഡ്‌വെയർ മാത്രം മാറുകയും സോഫ്റ്റ്‌വെയറും ക്ലൗഡും പഴയതുപോലെ തുടരുകയും ചെയ്യുന്നത് പോലെയാണ് പുനർജന്മമെന്നും ലേന വിശദീകരിച്ചു.
ലേനയുടെ ഈ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസവും ട്രോളുകളുമാണ് ഉയരുന്നത്. മുൻപ് താൻ കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിനിയായിരുന്നുവെന്നും മോഹൻലാലായിരുന്നു തന്റെ ഗുരുവെന്നും ലേന പറഞ്ഞത് വലിയ ചർച്ചയായിരുന്നു. കൂടാതെ, ലേനയുടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന അവകാശവാദത്തെയും മാനസികാരോഗ്യ ചികിത്സകളെക്കുറിച്ചുള്ള അവരുടെ ശാസ്ത്രവിരുദ്ധമായ പരാമർശങ്ങളെയും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ ജോൺ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ മുൻപ് ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്.