Thanks for watching! Content unlocked for this session.

ഒ.ജെ.ജനീഷിന്റെ കാർ നമ്പർ വെറുമൊരു നമ്പറല്ല, ഭൂരിപക്ഷമാണ്

തൃശൂർ∙ യുവമന്ത്രി ഒ.ജെ.ജനീഷിന് ലഭിച്ച കാറിന്റെ നമ്പർ വെറുമൊരു നമ്പറല്ല. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ജനീഷിന്റെ ഇത്തവണത്തെ ഭൂരിപക്ഷമാണ്– 8308. കായിക മന്ത്രിയാകുമെന്നു കരുതപ്പെടുന്ന ജനീഷിന്റെ വാഹനത്തിനു ലഭിച്ച ഔദ്യോഗിക നമ്പറാകട്ടെ 10. ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറും ഫുട്ബോളിൽ മെസ്സിയും ജഴ്സിയിൽ പതിച്ച നമ്പർ! ഇതു താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും ഭാര്യ ശ്രീലക്ഷ്മിയാണ് ഇക്കാര്യം ആദ്യം കണ്ടെത്തിയതെന്നും ജനീഷ് പറയുന്നു.

സംസ്ഥാനത്തു സ്ഥാനമേറ്റ മന്ത്രിമാർക്കു പുതിയ വാഹനങ്ങൾ തൽക്കാലമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് മന്ത്രിമാർക്കു നൽകിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ നിലവിലെ മന്ത്രിമാരിൽ ആർക്കും നൽകിയില്ല. ഈ കാർ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയനു തന്നെ നൽകുമോയെന്നും തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി വി.ഡി.സതീശനു ലഭിച്ചത് വി.എൻ.വാസവൻ ഉപയോഗിച്ചിരുന്ന കാർ ആണ്. കഴിഞ്ഞ സർക്കാർ ഏറ്റവും ഒടുവിൽ വാങ്ങിയതായിരുന്നു ഇത്.

2006 വരെ അംബാസഡർ കാറുകളായിരുന്നു ഭൂരിഭാഗം മന്ത്രിമാർക്കും നൽകിയിരുന്നത്. 2004 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മറ്റു കാറുകളും മന്ത്രിമാർ ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. പിന്നീട് ഇന്നോവയിലേക്കു മന്ത്രിമാർ മാറി. 2016 ൽ ഇന്നോവ ക്രിസ്റ്റയും മന്ത്രിമാരുടെ വാഹനങ്ങളായി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 2022 ൽ ഇന്നോവ ക്രിസ്റ്റയ്ക്കു പുറമേ കിയ കാർണിവലും വാഹന വ്യൂഹത്തിന്റെ ഭാഗമാക്കി. ഇവയെല്ലാം കറുത്ത നിറമുള്ളവയായിരുന്നു.