മുഖ്യമന്ത്രി വിഡി സതീശൻ തന്റെ ശക്തമായ നിലപാടിലൂടെ വീണ്ടും രണ്ടാം തര കപടവാദികളെ അരിഞ്ഞുവീഴ്ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന പൂർണ്ണപേര് ഉപയോഗിച്ചതാണ് എതിരാളികൾ ഏറ്റെടുത്തത്.
സ്വന്തം പിതാവിന്റെ പേര് ആർക്കും എവിടെയും ഉപയോഗിക്കാം, അതിന് ആരുടെയും അനുമതി വേണ്ട. എങ്കിലും സതീശനെ അനാവശ്യമായി കൊത്തിവലിക്കുകയാണ് വിവിധ ക്യാമ്പുകൾ. കഴിഞ്ഞ നിയമസഭ വരെ വെറും വിഡി സതീശൻ ആയിട്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഇത്തവണ ദാമോദരമേനോൻ സതീശൻ ആയിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി സതീശൻ എന്ന നേതാവിനെ അറിയുന്ന എല്ലാവർക്കും ഇതിലൊരു സംശയം വരാൻ കാര്യമില്ല. അദ്ദേഹം ഉപയോഗിച്ചത് ഒരു മോശം പദമല്ല, സ്വന്തം പിതാവിന്റെ പേരാണ്. പേരിന്റെ ഇനിഷ്യലുള്ള ഡി എന്ന അക്ഷരത്തിന്റെ പൂർണ്ണപദമാണ് സതീശൻ സത്യപ്രതിജ്ഞയിൽ പറഞ്ഞത്. ചിലർ അത് നായർപ്രമാണി എന്നത് കാണിക്കാനാണ് സതീശൻ ശ്രമിച്ചത് എന്ന വിലയിരുത്തലിലേക്ക് എത്തി.
മൂന്നു ദിവസം കഴിഞ്ഞ് ഇന്ന് വീണ്ടും അതേ പേര് തന്നെ എംഎൽഎ സത്യപ്രതിജ്ഞ ചടങ്ങിലും അദ്ദേഹം ആവർത്തിച്ചു. വളരെ വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഒന്ന്, സ്വന്തം സമുദായത്തിലെ മേലാളന്മാരുടെ അഹങ്കാരത്തോടും പ്രമാണിത്തത്തോടുമുള്ള പ്രതികരണം. എൻഎസ്എസ് സംഘടനയിലെ സുകുമാരൻ നായർ സതീശനെ ഒരു നായരല്ല എന്നുള്ള രീതിയിൽ സംസാരിച്ചതും മാപ്പ് പറഞ്ഞാലും എൻഎസ്എസ് ആസ്ഥാനത്ത് സതീശൻ വരണ്ട എന്നുള്ള പ്രസ്താവന ഇറക്കിയതും അങ്ങേയറ്റം തോന്ന്യാസമായിരുന്നു.
രണ്ട്, തന്നെ സുഡാപ്പി ആക്കാനുള്ള തലപര കക്ഷികളുടെ ശ്രമത്തെയാണ് സതീശൻ ആ പേര് പറഞ്ഞ് വെട്ടിവീഴ്ത്തിയത്. തനിക്കെതിരെ ചാപ്പ കുത്തുന്നതും സമുദായത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനും കാരണം തന്റെ നിലപാടാണെങ്കിൽ ആ നിലപാടിന് ഒന്നുകൂടി ആക്കം കൂട്ടുകയാണ് സതീശൻ ചെയ്തിരിക്കുന്നത്. തന്റെ ചോര കുടിക്കാൻ വന്ന രണ്ടുതരം കപട വർഗ്ഗവാദികളെയാണ് സതീശൻ വേലിക്ക് പുറത്തുവെച്ചു തന്നെ അരിഞ്ഞുവീഴ്ത്തിയത്.