തൻ്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും ആദ്യമായി ലഭിച്ച ശമ്പളത്തെക്കുറിച്ചുമുള്ള കൗതുകമുണർത്തുന്ന ഓർമ്മകൾ പങ്കുവെച്ച് പ്രമുഖ നടി. ഊട്ടിയിലെ നാടകവേദിയിൽ നിന്ന് മദ്രാസിലെ (ചെന്നൈ) സിനിമാ ലോകത്തേക്ക് എത്തിയ താരം, തൻ്റെ ആദ്യ ചിത്രത്തിൽ എം.ജി.ആറിനൊപ്പം അഭിനയിച്ച അനുഭവവും പഴയകാല സിനിമാ ചിത്രീകരണ രീതികളും വെളിപ്പെടുത്തി.
എസ്.എസ്. രാജേന്ദ്രന്റെ നാടകത്തിൽ ഗർഭിണിയായ വിജയകുമാരിക്ക് പകരക്കാരിയായി അഭിനയിച്ചാണ് താരം തുടക്കം കുറിക്കുന്നത്. ഈ നാടകം കാണാനെത്തിയ എം.ജി.ആറും സംവിധായകൻ രാമണ്ണയും ചേർന്നാണ് താരത്തെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. വാഹിനി സ്റ്റുഡിയോയിൽ നടന്ന ആദ്യ ഷൂട്ടിംഗിൽ എം.ജി.ആറിന് ചോറ് വിളമ്പിക്കൊടുക്കുന്നതും അദ്ദേഹം തിരിച്ച് വായിൽ വെച്ചുതരുന്നതുമായിരുന്നു ആദ്യ ഷോട്ട്. ഇതേസമയം തന്നെ സത്യൻ മാഷും ഭാസ്കർ മാഷും ചേർന്ന് താരത്തെ മലയാളത്തിലെ ‘ഭാഗ്യജാതകം’ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുകയും ഈ ചിത്രം ആദ്യം റിലീസ് ചെയ്യപ്പെടുകയും ചെയ്തു.
അക്കാലത്ത് മൂന്ന് വർഷത്തെ കരാറിലൂടെ ആദ്യ സിനിമയ്ക്ക് 6000 രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്. ഇതിൽ നിന്ന് അമ്മ നൽകിയ 50 രൂപ ഉപയോഗിച്ച് താൻ ഏറെ കൊതിച്ചിരുന്ന ‘ഗ്രേപ്പ് വാട്ടർ’ വാങ്ങി കുടിച്ച രസകരമായ അനുഭവവും താരം പങ്കുവെച്ചു. ചെന്നൈ എ.വി.എം സ്റ്റുഡിയോ പോലെയുള്ള വലിയ സെറ്റുകളിൽ രാവിലെ 7 മണി മുതൽ രാത്രി വൈകിയുള്ള ഷിഫ്റ്റുകളിൽ വരെ മാറി മാറി അഭിനയിച്ചിരുന്ന പഴയകാല സിനിമാ ജീവിതവും താരം ഓർത്തെടുത്തു.