പ്രമുഖ സ്വർണ്ണവ്യാപാരിയും വ്യവസായിയുമായ ബോബി ചെമ്മണ്ണൂർ (ബോച്ചെ) തന്റെ ഏകമകൾ അന്നയുടെ ലളിതമായ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചു. കോടീശ്വരനായ പിതാവിന്റെ മകളായിട്ടും യാതൊരുവിധ ആഡംബരങ്ങളുമില്ലാതെ, വെറും ഒരു നെക്ലേസ് മാത്രം ധരിച്ചാണ് അന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
2021 ജൂലൈ 12-ന് യാക്കര സെന്റ് മേരീസ് ചർച്ചിൽ വെച്ചായിരുന്നു അന്നയുടെയും സാമിന്റെയും വിവാഹം. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാലും വലിയ പാർട്ടികളോ സ്വർണമണിയാനോ താല്പര്യമില്ലാത്ത മകളുടെ താല്പര്യപ്രകാരവുമാണ് വിവാഹം ഇത്രയും ലളിതമായി നടത്തിയത്. വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ടവർക്കായി സമൂഹവിവാഹം നടത്താൻ ആലോചിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം അത് സാധ്യമായില്ലെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
മകളുടെ ലളിതമായ ജീവിതരീതിയെക്കുറിച്ചും ബോച്ചെ മനസ്സ് തുറന്നു. തന്നോട് ഇതുവരെ സ്വർണമോ കാറോ മറ്റ് ആഡംബര വസ്തുക്കളോ മകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാൻ മാസം ഒരു ലക്ഷം രൂപ നൽകാറുണ്ടെന്നും, സ്വന്തമായി പണിയെടുത്തു ജീവിക്കണമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.