വരും മണിക്കൂറുകളിൽ വീണാവിജയന്റെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്നുള്ള വിവരമനുസരിച്ച്, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനോ നേരിട്ടുള്ള അറസ്റ്റിനോ ഉള്ള നിയമപരമായ സാധ്യതകളാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. അതേസമയം, വീണയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മകളെ വിദേശത്തേക്ക് കടത്തുമോ എന്ന ആശങ്കയ്ക്ക് തടയിട്ടുകൊണ്ടാണ് ഈ നീക്കം.
സിഎംആർഎലിൽ നിന്ന് 2.78 കോടി രൂപ കൺസൾട്ടൻസി സേവനം നൽകാതെ വാങ്ങിയതും മറ്റ് ഉപകമ്പനികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്പയായി വാങ്ങിയതും കള്ളപ്പണത്തിന്റെ പരിധിയിൽ വരുമെന്ന് ഇഡി ഉറപ്പിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ 182 കോടിയോളം രൂപ സിഎംആർഎൽ വ്യാജമായി പിൻവലിച്ചതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) കണ്ടെത്തലും ഇഡിക്ക് മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിൽ, വീണ വരും ദിവസങ്ങളിൽ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും. എന്നാൽ, ഈ ജാമ്യാപേക്ഷയെ ശക്തമായി ചെറുത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
വീണാവിജയന്റെ കമ്പനി ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. ആ കമ്പനിയുടെ അഡ്രസ് തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ (സിപിഎം ആസ്ഥാനം) അഡ്രസാണ് നൽകിയിരിക്കുന്നത്. ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയാകും. പിണറായി വിജയൻ മകളെ രക്ഷിക്കാൻ എന്ത് പോംവഴി തേടുമെന്ന് കാത്തിരുന്ന് കാണാം.