രാജ്യത്ത് കാലവർഷമെത്താൻ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഔദ്യോഗിക കാലാവർഷ പ്രഖ്യാപനം അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. എന്നാൽ, എൽ നിനോ പ്രതിഭാസത്തിന്റെ ഭീഷണി രാജ്യത്തിന് മുന്നിലുണ്ട്. ഇത് മഴയുടെ അളവ് 90 ശതമാനമായി കുറയ്ക്കുമെന്നും കൊടും ചൂടിനും കുടിവെള്ളക്ഷാമത്തിനും കാരണമാകുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് നിഗമനം. ഏപ്രിൽ 30 ന് പുറത്തുവിട്ട പ്രവചനത്തിൽ തന്നെ മഴ കുറയുമെന്ന സൂചന ഐഎംഡി നൽകിയിരുന്നു. ദീർഘകാല ശരാശരിയുടെ 90% മാത്രമായിരിക്കും രാജ്യത്തെ മഴയുടെ ലഭ്യത.
2015-16 കാലഘട്ടത്തിലെ റെക്കോർഡ് ഭേദിച്ച എൽ നിനോയേക്കാൾ കരുത്തനായിരിക്കും 2026ലേത് എന്നാണ് ശാസ്ത്രലോകം ഭയക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന എൽ നിനോ പ്രതിഭാസം ആഗോള കാലാവസ്ഥയെ താറുമാറാക്കുകയും കടുത്ത വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 2026 മെയ് മുതൽ ജൂലൈ വരെ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 82% ആണെന്നും വർഷാവസാനം വരെ നിലനിൽക്കാനുള്ള സാധ്യത 96% ആണെന്നും NOAA കണക്കാക്കുന്നു.