ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് ഉപേക്ഷിച്ച കേസിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ പരിപാലിക്കാൻ കഴിയില്ലെന്ന ആദ്യ നിലപാട് തിരുത്തി, കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി 19-കാരിയായ അമ്മ രംഗത്തെത്തി. ചൈൽഡ് ലൈൻ കൗൺസിലർമാരുടെ നിരന്തരമായ ഇടപെടലുകൾക്കും കൗൺസിലിംഗിനും ശേഷമാണ് യുവതി തന്റെ മനസ്സ് മാറ്റിയത്.
കുഞ്ഞിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ അമ്മയ്ക്ക് നിയമപ്രകാരം ആറുമാസം വരെ സമയമുണ്ടെങ്കിലും, സുരക്ഷിതത്വം പൂർണ്ണമായി ഉറപ്പാക്കിയ ശേഷമേ കുഞ്ഞിനെ വിട്ടുനൽകൂ എന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) വ്യക്തമാക്കി. നിലവിൽ മണ്ണഞ്ചേരിയിലെ ശിശുവികാസ് ഭവനിലേക്ക് മാറ്റിയ കുഞ്ഞിനെ വിട്ടുകിട്ടണമെങ്കിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ടും യുവതിയുടെ മാനസികാരോഗ്യ റിപ്പോർട്ടും ആവശ്യമാണ്. താൻ ഗർഭിണിയാണെന്ന വിവരം ഭയം കാരണമാണ് വീട്ടുകാരിൽ നിന്നും ഡോക്ടർമാരിൽ നിന്നും മറച്ചുവെച്ചതെന്നും, പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് ഒഴുക്കിയതെന്നും യുവതി പോലീസിനോട് സമ്മതിച്ചു.
അതേസമയം, എറണാകുളത്ത് ജോലി ചെയ്യുന്നതിനിടെ യുവതിയുമായി സൗഹൃദത്തിലായിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾക്കായി പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിക്കും. മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും അച്ഛനും സഹോദരിയുമടങ്ങുന്നതാണ് യുവതിയുടെ സങ്കീർണ്ണമായ കുടുംബ പശ്ചാത്തലം.