Thanks for watching! Content unlocked for this session.

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് നവവധു വിഷം കഴിച്ച് മരിച്ചു

കാസർഗോഡ്: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് നവവധു വിഷം കഴിച്ച് മരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ അശ്വതി (27) ആണ് മരിച്ചത്. ഇവർ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഇരുവരും ഉറ്റ ബന്ധുക്കളാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം.

കഴിഞ്ഞ നാലാം തീയതിയായിരുന്നു വിവാഹം. 18-ാം തീയതി അശ്വതി താമസസ്ഥലത്ത് വെച്ച് എലിവിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് 22-ാം തീയതി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സയിലായിരിക്കെ അശ്വതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നിർണായക വിവരങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. സ്വന്തം വീട്ടുകാരിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ മാനസിക പീഡനം ഉണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നു.

ഒരാഴ്ചയ്ക്കിടെ കാസർഗോഡ് ജില്ലയിൽ ഇത് മൂന്നാമത്തെ യുവതിയുടെ ദുരൂഹ മരണമാണ്. ഇതിൽ രണ്ട് കേസുകളിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഒരു കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഈ സംഭവങ്ങൾ ഗൃഹപീഡനത്തിന്റെ ഭയാനകമായ മുഖമാണ് വെളിപ്പെടുത്തുന്നത്.