കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി, മന്ത്രിസഭയുടെ പൂർണ്ണ അംഗീകാരത്തോടെയാണ് ‘കേരള ഫിസ്ക്കൽ ഹെൽത്ത്’ എന്ന പേരിലുള്ള ഈ സ്റ്റാറ്റസ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്. ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന രേഖയായി ഇത് മാറുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
പൂർണ്ണമായും പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങൾ വിശകലനം ചെയ്ത് തയ്യാറാക്കിയ ഈ രേഖയിൽ യാതൊരുവിധ രഹസ്യ വിവരങ്ങളും അടങ്ങിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. മുൻ കാബിനറ്റ് സെക്രട്ടറിയും പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷനുമായിരുന്ന കെ.എം. ചന്ദ്രശേഖർ, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. ഡി. നാരായണ, സി.ഡി.എസ് ചെയർമാൻ ഡോ. വീരമണി എന്നിവരടങ്ങുന്ന വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ധനകാര്യ വകുപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള രേഖയല്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള യഥാർത്ഥ ചിത്രമാണെന്നും സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.