താരസംഘടന ‘അമ്മ’യിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷമായ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും നടി മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയിൽ നടക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്നും അടുത്ത ദിവസങ്ങളിൽ വലിയ ആരോപണങ്ങളുള്ള കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.
അൻസിബയെ ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ടെന്നും അതുകൊണ്ടാണ് താൻ അൻസിബയോടൊപ്പം നിൽക്കുന്നതെന്നും മാലാ പാർവതി വ്യക്തമാക്കി. നിഷ്പക്ഷമായ സമിതിയിൽ സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ഉൾപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെട്ടു.
അതുല്യയുടെ വോയ്സ് ക്ലിപ്പോടെ പ്രശ്നങ്ങൾ തീരില്ലെന്നും അതിനപ്പുറത്തേക്കും പോകാനുണ്ടെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു. തൊഴിൽ പീഡന ആരോപണം ഗൗരവമുള്ളതാണെന്നും വലിയ കുറ്റംചെയ്തവർക്ക് ആജീവനാന്തം വിലക്ക് കൽപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.