തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ട് വിനിയോഗിക്കാതെ മേയർ വി വി രാജേഷ് ‘മേയർ കെയർ’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്ന ഈ പദ്ധതി പൂർണ്ണമായും സംഭാവനകളെ ആശ്രയിച്ചാണ് നടത്തുന്നത്. ടാൻസാനിയയിൽ നിന്നുള്ള ഒരാൾ മൂന്ന് ലക്ഷം രൂപയുടെ 300 കിറ്റുകൾ നൽകിയതായി മേയർ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പാണ് ഓരോ വാർഡിൽ നിന്നും 50 കുട്ടികളെ വീതം തിരഞ്ഞെടുത്തത്. 101 വാർഡുകളിലായി ആകെ 5,000ത്തിലധികം കുട്ടികൾക്കാണ് കിറ്റ് ലഭിക്കുക. ബാഗിൽ പുസ്തകങ്ങൾ, പേന, പെൻസിൽ, സ്റ്റീൽ വാട്ടർ ബോട്ടിൽ, കുട എന്നിവ ഉൾപ്പെടും. എൽപി സ്കൂൾ കുട്ടികൾക്ക് ടിഫിൻ ബോക്സും ഇൻസ്ട്രുമെന്റ് ബോക്സും നൽകും.
ബാങ്കുകളുടെ സിഎസ്ആർ പദ്ധതിയിലൂടെയും പോലീസ് കോപ്പറേറ്റീവ് സൊസൈറ്റിയിലൂടെയും നിരവധി പേർ സഹായിക്കാൻ തയ്യാറായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുപോലുള്ള കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും മേയർ അറിയിച്ചു.