ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ 19 കാരി, കുട്ടിയെ വേണ്ടെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ അധികൃതർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇതര സംസ്ഥാനക്കാരനായ കാമുകനുമായി ഇപ്പോൾ ബന്ധമില്ലെന്നും അയാൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും യുവതി മൊഴി നൽകി. മൂന്നു മാസമായി വീട്ടിലുള്ള യുവതി, വയറ്റിലെ അസുഖത്തിന് മരുന്ന് വാങ്ങാനാണ് വീട്ടിൽ നിൽക്കുന്നതെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ജനാലയിൽ നിന്ന് വലിച്ചെറിഞ്ഞിട്ടും കുഞ്ഞിന് പരിക്കുകളില്ല; 2.9 കിലോ ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണ്. അമ്മയെ ആശുപത്രിയിൽ നിന്ന് വിടുന്നതോടെ കുട്ടിയെ ശിശുവിഹാറിലേക്ക് മാറ്റും. 60 ദിവസം പരിചരിക്കും; ഈ സമയത്തിനുള്ളിൽ അമ്മയ്ക്ക് കുഞ്ഞിനെ കൊണ്ടുപോകാം. അതിനുശേഷം അമ്മയ്ക്ക് അവകാശമുണ്ടാകില്ല. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിഡബ്ലയുസി തീരുമാനിച്ചു.