തിരുവനന്തപുരം നെടുമങ്ങാട്ടിൽ ഒന്നര വയസ്സുകാരനായ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തി. കുട്ടിയുടെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പോലീസ് കസ്റ്റഡിയിലാണ്.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ്, രണ്ടു കൈകളും ഒടിഞ്ഞ നിലയിൽ കുട്ടിയുടെ ഒരു വീഡിയോ വൈറലായിരുന്നു. അന്ന് അമ്മ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണതാണെന്നാണ്. എന്നാൽ ഇപ്പോൾ മുത്തച്ഛൻ സുനിൽകുമാർ പറയുന്നത് അഷ്കർ സ്ഥിരമായി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ്. കരഞ്ഞതിന് കുട്ടിയെ കൊലപ്പെടുത്തിയതായി അഷ്കർ സമ്മതിച്ചു. തല ഭിത്തിയിൽ ഇടിക്കുകയും ലൈറ്റർ ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തതായി പോലീസിനോട് പറഞ്ഞു.
അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയും ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. മർദ്ദനത്തെ തുടർന്ന് ആമിന കിടപ്പിലായി. അവളുടെ അമ്മ ഷജില ബീവി പറയുന്നത്, അഷ്കറും അയാളുടെ അമ്മയും സഹോദരിയും ചേർന്ന് ആമിനയെ മർദ്ദിച്ച് തല ഭിത്തിയിൽ ഇടിപ്പിക്കുകയും ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ്. തെളിവെടുപ്പിനിടെ അഷ്കറിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.