Thanks for watching! Content unlocked for this session.

പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സോനയെന്ന് സംശയം

പേരാമ്പ്രയിലെ കാർ കത്തി യുവതി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം ആസൂത്രിതമാണെന്നതിൻ്റെ കൂടുതൽ തെളിവുകളാണ് പുറത്ത് വന്നത്. പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങളിൽ ഉള്ളത് സോന ആണെന്നാണ് ഉയരുന്ന സംശയം.

കോഴിക്കോട്: പേരാമ്പ്ര കക്കാരമുക്ക് റോഡിൽ വച്ച് കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പമ്പിൽ നിന്ന് യുവതി കന്നാസിൽ പെട്രോൾ വാങ്ങുന്നത് വ്യക്തമാണ്. പൊള്ളലേറ്റ് സോന സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഭർത്താവ് രജൻ ലാൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. വാഹനത്തിൻ്റെ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ലെന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി. കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന.

സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിൻ്റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്ന് പൊലീസ് അന്വേഷിക്കുന്നു. അന്ന് വൈകിട്ടാണ് സോനയെ രജിൻ ലാൽ വന്ന് വിളിച്ചു കൊണ്ടുപോയത്.

60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ ചികിത്സയിലാണ്. രജിൻ ലാലിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിൻ്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിൻ്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിൻ്റെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നാണ് രജിൻ ലാലിൻ്റെ മൊഴി. ഇതെല്ലാം പരിഗണിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്.