പിണറായി വിജയന്റെ രാജി സി.പി.എം ചോദിച്ചു വാങ്ങുമെന്ന സൂചനകൾ നൽകിക്കൊണ്ട് പാർട്ടി കമ്മിറ്റികളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വത്തിൽ മാറ്റമില്ലാത്തതും, പാർട്ടി ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെയുള്ള കമ്മിറ്റികളിൽ ഉയർന്നുവരുന്ന കടുത്ത അമർഷവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടന്ന ഇ.ഡി റെയ്ഡും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. അന്വേഷണസംഘവുമായി ഏറ്റുമുട്ടിയ പാർട്ടി പ്രവർത്തകർ നിയമനടപടികളിൽ കുടുങ്ങി ഒറ്റപ്പെട്ടപ്പോൾ, ഇ.ഡി ഉദ്യോഗസ്ഥരെ പ്രശംസിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. കെ.കെ. ശൈലജ, ഷംസീർ, ജയരാജന്മാർ തുടങ്ങിയ പ്രമുഖ നേതാക്കളെ വെട്ടിനിരത്തിയതും പാർട്ടിയെ പിണറായിയുടെ കുടുംബ സ്വത്താക്കി മാറ്റാനാണെന്ന ആക്ഷേപം ശക്തമാണ്.
ലാവലിൻ, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകൾ വരാനിരിക്കെ പാർട്ടി പൂർണ്ണമായും ഇല്ലാതാകുമെന്ന ഭയത്തിലാണ് കീഴ്ഘടകങ്ങൾ. പിണറായി വിജയനെ പദവികളിൽ നിന്ന് എത്രയും പെട്ടെന്ന് നീക്കണമെന്ന ആവശ്യവുമായി കണ്ണൂരിൽ നിന്നുള്ള ഒരു പ്രബല വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.