യുഎഇയിൽ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ മന്ത്രാലയം പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും തൊഴിൽ കൂടുതൽ ആകർഷകമാക്കിയും കൂടുതൽ സ്വദേശികളെ ഈ രംഗത്തേക്ക് എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വിദേശികളായ നഴ്സിങ്, മിഡ്വൈഫറി പ്രൊഫഷണലുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 1897 സ്വദേശികളെയാണ് രാജ്യത്ത് നഴ്സിങ് ജോലിക്കായി തിരഞ്ഞെടുത്തത്. നിലവിൽ രാജ്യത്തെ മൊത്തം നഴ്സുമാരിൽ സ്വദേശികളുടെ എണ്ണം 2.8 ശതമാനമാണ്. നിലവിൽ 2500 സ്വദേശി വിദ്യാർത്ഥികൾ വിവിധ സ്ഥാപനങ്ങളിൽ നഴ്സിങ് പഠിക്കുന്നുണ്ട്. സർക്കാർ സംവിധാനമായ ‘നാഫിസ്’, എമിറേറ്റ്സ് നഴ്സിങ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ, കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിനനുസരിച്ച് നഴ്സിങ് സ്റ്റാഫിനെ നിശ്ചയിക്കാനുള്ള ദേശീയ മാനദണ്ഡങ്ങളും ഏകീകൃത ലൈസൻസ് വ്യവസ്ഥകളും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.